2014, നവംബർ 3, തിങ്കളാഴ്‌ച

വീടുമുതൽ വീടുവരെ...


ഒന്നര കിലോമീറ്റർ തുടർച്ചയായി ഒാ‌ടിയ നിങ്ങൾ മറ്റൊരു 500 മീറ്റർ കൂടി കണ്ടെത്തി വയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ആ പാത നിങ്ങളുടെ വീട്ടിൽ തുടങ്ങി വീട്ടിൽത്തന്നെ അവസാനിക്കുന്നതായിരിക്കണം. കാരണം പകുതി ദൂരം പിന്നിട്ട് തളർന്ന് തിരികെ പോരുമ്പോൾ ഉടൻ വീട്ടിലെത്തും എന്നുള്ള ചിന്ത നിങ്ങൾക്ക് കൂടുതൽ ഊർജം നൽകും. മറിച്ച് മറ്റേതെങ്കിലും സ്ഥലത്ത് ഒാടി തളരുമ്പോൾ വീണ്ടും രണ്ടുകിലോമീറ്റർ യാത്ര ചെയ്തുവേണമല്ലോ വീട്ടിലെത്താൻ എന്നുള്ള ചിന്ത നിങ്ങളുടെ കാലുകളെ കൂടുതൽ തളർത്തും. ഒരു ദിവസത്തെ അവധി കഴിഞ്ഞുവന്നതിനാൽ നിങ്ങളുടെ കാലുകൾക്ക് കൂടുതൽ കരുത്തുണ്ടാകുമെന്ന് ഉറപ്പ്. കഴിഞ്ഞ ദിവസത്തേതുപോലെ തന്നെ വീട്ടിൽ നിന്നും പതിയെ 500മീറ്റർ നടന്ന് അടുത്ത അര കിലോമീറ്റർ കുറച്ചുകൂടി വേഗത്തിൽ പൂർത്തിയാക്കി ഒരു കിലോമീറ്റർ പതിയെ ഒാടി, തിരിച്ചും അതേ വേഗതയിൽ ഒാടാൻ ശ്രമിക്കുക. രണ്ടു കിലോമീറ്ററാകുമ്പോൾ നിറുത്തി വീട്ടിലേക്ക് നടക്കുക. വീടുവരെ ഒാടാനുള്ള ഊർജം നിങ്ങൾക്കുണ്ടെങ്കിൽ അതും പരീക്ഷിക്കാം.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ


ലൈക്കുകളിൽ വിരിഞ്ഞ ചുംബനോൽസവം

ഹൊ! അങ്ങനെ അതങ്ങ് കഴിഞ്ഞു. എന്തൊക്കെ പുലിവാലായിരുന്നു... നഗ്നയോട്ടത്തിന് പേരുകേട്ട കൊച്ചിയിൽ ഇതാ കഴിഞ്ഞു പുതുതലമുറയുടെ ഫേസ്ബുക്ക് വിപ്ലവത്തിലൂടെ രൂപംകൊണ്ട ചുംബനസമരം. നടൻ മമ്മൂട്ടി കോളജിൽ പഠിച്ചിരുന്ന കാലത്തെ നഗനയോട്ടത്തിന്റെ കഥ പണ്ട് വായിച്ചിട്ടുണ്ട്. ഞാൻ ജോലി സംബന്ധമായി കൊച്ചിയിലെത്തിയപ്പോഴും വീണ്ടുമൊരു നഗ്നയോട്ടം നടന്നു. 2012ൽ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം രാജിവക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ലോ കോളജിലെ വിദ്യാർഥി നടത്തിയ ഒാട്ടം. ഈ ഒാട്ടത്തിനിടെ ഇദ്ദേഹത്തെ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി രക്ഷപെടുത്തിയ കൂട്ടുകാരനും കേസിൽ കുടുങ്ങിയിരുന്നു. പിന്നീട് എന്തായി എന്ന് അറിയില്ല.  എന്നാൽ ഇന്നലത്തെ ചുംബന സമരം കൊച്ചിയെ ആകെ ഇളക്കിമറിച്ചു. ഊർജിതമായി പങ്കുകൊള്ളാനെത്തിയത് മുപ്പതോളം ആളുകൾ. പിന്തുണയുമായി ഇരുന്നൂറുമുതൽ 300 വരെ ആളുകൾ പലസ്ഥലത്തായി ചിതറി നിന്നിരുന്നു. പക്ഷേ കാഴ്ചക്കാരോ... പതിനായിരത്തിന് മേൽവരും...

കിസ് ഒാഫ് ലൗ എന്ന സംഭവത്തെ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ചതായതിനാൽ എത്രപേർ എത്തുമെന്ന് പൊലീസിനോ മാധ്യമങ്ങൾക്കോ ശരിയായ ഒരു കണക്ക് ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് ലൈക്കുകൾ എന്നത് ശരിയായ ഒരു പിന്തുണ അല്ലാത്തതിനാൽ മൗസിൽ വിരലമർത്തിയവരൊക്കെ ഇതിന്റെ സ്നേഹിതരെന്ന് കണക്കാക്കാനുമാകില്ല. പക്ഷേ സംഭവം നടന്നപ്പോൾ ആകെ പിടിവിട്ടുപോയി... ആർക്ക്... കാഴ്ചക്കാർക്ക്.

വൈകുന്നേരം നാലുമണിയോടെയാണ് ഈ സംഭവം ക്യാമറയിൽ പകർത്താൻ ഞാൻ മറൈൻഡ്രൈവിലെത്തുന്നത്  . അഞ്ചുമണിക്കാണ് സംഘാടകർ ചുംബനസമരം പറഞ്ഞിരുന്നതെങ്കിലും എന്റെ ഒപ്പം ജോലിചെയ്യുന്ന ശ്രീ. റോബർട്ട് വിനോദിന് തനിയെ ഈ പരിപാടി കവർ ചെയ്യാൻ കഴിയില്ലെങ്കിൽ സഹായമായിക്കോട്ടെയെന്നുകരുതിയാണ് ഞാനും എത്തിയത്. അവിടെ എത്തിയപാടെ മനസിലായി 'ഇത് ഒരു നടയ്ക്ക് പോകില്ല.'  റോബർട്ടിനെ ഈ കൂട്ടത്തിനിടയിൽ നിന്നും കണ്ടെത്തുമ്പോഴേക്കും മറൈൻഡ്രൈവ് ജനസാഗരമായിരുന്നു. പ്രതിഷേധ റാലികൾ തലങ്ങുംവിലങ്ങും നടക്കുന്നു. മോട്ടോർസൈക്കിളുകളിലും മറ്റുവാഹനങ്ങളിലുമായി ജനങ്ങൾ വീണ്ടും ഒഴുകിയെത്തുന്നു. മറൈൻഡ്രൈവിലെ ഫുട്പാത്ത്, വോക്ക് വേ, ഹെലിപാഡ്, മൈതാനം, റോഡിലെ ഡിവൈഡർ... എന്തിനേറെ മരച്ചില്ലയിൽപോലും ജനം. ഇതിന് മുൻപ് ഇങ്ങനെ കണ്ടത് തൃശൂർ പൂരത്തിന് മാത്രം. പക്ഷേ സമരക്കാരെ ആരെയും കണ്ടെത്തിയില്ല. ഇതിനിടെ സമരക്കാർ ലോ കോളജിന് സമീപം പ്രതിഷേധം നടത്തി പിരിയുമെന്ന് അറിഞ്ഞു. എന്നാൽ അതൊന്ന് നോക്കിവരാമെന്ന് കരുതി ജനസാഗരത്തിലൂടെ നീന്തി എന്റെ ബൈക്ക് ഇരിക്കുന്ന സ്ഥലത്തെത്തി. പിന്നാലെ വന്ന് ഹാൻഡിൽ ലോക്കിട്ടുനിറുത്തിയിരിക്കുന്ന മോട്ടോർസൈക്കിൾ കൂമ്പാരത്തിൽ നിന്ന് ഒരു വിധം എന്റേതിനെ തിരഞ്ഞെടുത്ത് പുറത്തുകടത്തി.

ലോ-കോളജിലേക്കുള്ള യാത്രയിൽ പൊലീസ് തടച്ചിലുകളും, നാല് പ്രതിഷേധ റാലികളെയും മറികടക്കാൻ കുറെ സമയമെടുത്തു. കോളജിന് അടുത്തെത്താറായപ്പോൾ പൊലീസ് വഴിതിരിച്ചുവിടുന്നു. വാഹനത്തിലെ വർക്കിങ് ജേണലിസ്റ്റ് യൂണിയന്റെ സ്റ്റിക്കർ കോളജിന് അടുത്തുവരെ മോട്ടർസൈക്കിളിനെ കൊണ്ടുപോകാൻ സഹായിച്ചു. ചിൽഡ്രൻസ് പാർക്കിൽ ഞായറാഴ്ച കുടുംബത്തോടെ എത്തിയവർ അഴികൾക്കിടിയിലൂടെ ചുംബനം കാണാൻ എത്തിനോക്കുന്നുണ്ട്. ആകെ മുപ്പതോളം പേർ പ്ലക്കാർഡുമായി കോളജിന് മുന്നിൽ മിണ്ടാതെ നിൽക്കുന്നുണ്ട്. അതിൽ പകുതിയിലേറെ പേരും നാൽപതിന് മേലെ പ്രായമുള്ളവർ. 'സ്നേഹ ചുംബനത്തിന് ഐക്യദാർഢ്യം, പുരോഗമന ജനാധിപത്യ കൂട്ടായ്മ' എന്ന് ബാനറിൽ എഴുതിയിട്ടുണ്ട്. ഇടക്കിടെ തമ്മിൽത്തമ്മിൽ തമാശയൊക്കെ പറഞ്ഞ് ചിരിക്കുന്നുമുണ്ട്. അവരുടെ പടമൊക്കെ എടുക്കുമ്പോഴേക്കും മുദ്രാവാക്യം വിളിയായി അതോടെ കമ്മിഷണറുടെയും ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെയും നേതൃത്വത്തിൽ പൊലീസ് ഇവരെ പിടിച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമമായി. ഇടക്കിടെ പൊലീസ് കമ്മീഷണർ നിങ്ങൾ എന്താണ് കാണിക്കുന്നത് എന്നുചോദിച്ച് പടമെടുക്കുന്നത് തടയുന്നുമുണ്ട്. ഇതിനിടെ ഒരു ചാറ്റൽ മഴയും പെയ്തുതുടങ്ങി. പൊലീസ് കമ്മിഷണറുടെ ചോദ്യംകേട്ട് ആവേശഭരിതനായ ഒരു കോൺസ്റ്റബിൾ മാധ്യമം പത്രത്തിന്റെ ഫൊട്ടോഗ്രഫർ ദിലീപ് പുരയ്ക്കന്റെ കോളറിൽ പിടുത്തമിട്ടു. എല്ലാ ക്യാമറകളും അവിടേക്ക് തിരിഞ്ഞതോടെ പുള്ളി പിടിവിട്ടു. പിന്നെ ദിലീപിന്റെ വക 'വാക്പോര്' കഴിഞ്ഞതോടെ സ്ഥിതി ശാന്തം.
Dileep Purackan and Police. Photo By Sreejith Sreedhar

ഇതിനിടെ വാഹനത്തിൽ കയറ്റിയ കിസ് ഒാഫ് ലൗ സംഘാടകരും ഭാര്യാഭർത്താക്കന്മാരുമായ രശ്മി നായരും രാഹുൽ പശുപാലനും ചുംബിക്കുന്നു. ദാ! ഒരു വാർത്താചിത്രം. ഭാര്യാഭർത്താക്കന്മാരായതിനാൽ ഈ ചിത്രത്തിന് കുറ്റം പറയാനും ആവില്ലല്ലോ. പൊലീസ് വാനിന്റെ സീറ്റിലിരിക്കുന്ന പ്രായം ചെന്ന ചേട്ടന്റെ എക്സ്പ്രഷൻകൂട്ടി ചിത്രത്തിലാക്കാൻ പരമാവധി ശ്രമിച്ചു. അപ്പോൾ ചിത്രത്തിന് കൂടുതൽ ജീവൻ വരുമല്ലോ. മഴയും മരത്തിന്റെ അടിയിൽക്കിടക്കുന്ന വാഹനത്തിലെ ഇരുട്ടും, ജനാലയുടെ ഗ്രില്ലും  എല്ലാം ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പ്രതിബന്ധമാകുന്നുണ്ട്. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും വഴിയിലൂടെ പോയവരുമെല്ലാം വന്ന് തള്ളുന്നുമുണ്ട്. ക്യാമറ സ്ലോ ഷട്ടറിലിട്ടാൽ ചിത്രം ഷേക്ക് ആകുമെന്ന് ഉറപ്പ്. എങ്കിലും വർഷങ്ങളായുള്ള ഈ മേഖലയിലെ പരിചയം ഫ്ലാഷില്ലാതെതന്നെ ചിത്രത്തെ ക്യാമറയിൽ പകർത്തി. അഞ്ചു സെക്കൻഡിനുള്ളിൽ ചുംബനം കഴിഞ്ഞു.

ചിത്രത്തിന്റെ നിലവാരം വെറുതെയൊന്ന് പരിശോധിച്ചു. കുഴപ്പമില്ല... നല്ലൊരു വാർത്താചിത്രംതന്നെ... ഇനി ഇതിനെ അടുത്ത നിമിഷംതന്നെ പുറം ലോകത്ത് എത്തിക്കുന്നതിലാണ് കാര്യം. കാരണം ഇ-ലോകം ചുംബനവിവരമറിയാൻ വെമ്പലോടെ കാത്തിരിക്കുകയാണ്. ടാബ്‌ലെറ്റിലേക്ക് കണക്ട് ചെയ്ത് ചിത്രം അയക്കാനുള്ള ശ്രമം അടുത്ത നിമിഷം തുടങ്ങി. ഒരേ ടവർ പരിധിയിൽ ആയിരങ്ങൾ എത്തുമ്പോഴുണ്ടാകുന്ന പ്രശ്നം ഇവിടെയും ഉണ്ടായി.  നെറ്റ്‌വർക്ക് ചിത്രത്തെ പുറത്തേക്ക് വിടുന്നില്ല. അടിക്കുറിപ്പ് ടൈപ്പ് ചെയ്യുന്നതിനിടെ  ഒരു കണ്ണ് പൊലീസ് വാനിനടുത്തേക്കും വച്ചിട്ടുണ്ട്.  മറ്റ് വല്ലവരെയും പിടിച്ചുകൊണ്ടുപോകുന്നുണ്ടോയെന്നും ശ്രദ്ധിക്കണമല്ലോ. മറൈൻഡ്രൈവിൽ ലാത്തിചാർജ് തുടങ്ങിയെന്ന് ഇതിനിടെ ഫോൺ വന്നു.  വിദേശികൾ രണ്ടുപേരെ പൊലീസ് ഇതിനിടെ അറസ്റ്റുചെയ്തുവാഹനത്തിൽ കയറ്റുന്നു. ട‍ാബ് ബാഗിലേക്കിട്ട് ഇതിന്റെ പിന്നാലെ ഒാടി. അതും എടുത്ത് കോളജിന് മുന്നിൽ വന്നുനിന്ന് ടാബ് ഒന്നുകൂടി പരിശോധിച്ചു. ഭാഗ്യം ചിത്രം മനോരമ ഒാൺലൈൻ കണ്ടന്റ് ടീമിന് പൊയ്ക്കഴിഞ്ഞു. പിന്നെ ഫോൺവിളിച്ച് സ്പോട്ടിൽ നിന്നുള്ള ചിത്രം കിട്ടിയോ എന്ന് അന്വേഷിച്ചു. മൂന്നുതവണ അന്വേഷിച്ചിട്ടും ചിത്രം കിട്ടിയില്ല എന്നുമറുപടി. ഒാഫിസ് നെറ്റ്‌വർക്കിലെ എന്തോ തകരാറ്. അടുത്തപടി ജിമെയിൽ വഴി അയച്ചു. പിന്നാലെ വിളിയെത്തി ആദ്യം അയച്ചതും രണ്ടാമതയച്ചതും എല്ലാം കിട്ടിയെന്ന്.
ഇതിനിടെ മഴപൊ‌ടിഞ്ഞ് ടാബിലേക്ക് വെള്ളം കയറുന്നുണ്ട്. തുടച്ച് വീണ്ടും ബാഗിലാക്കി  മറൈൻഡ്രൈവിലേക്ക് കുതിച്ചു. അപ്പോഴതാ കുറെ ആളുകളെ പൊലീസ് ഒാടിച്ചുകൊണ്ടുവരുന്നു. ബൈക്കിലിരുന്നുതന്നെ ഈ ചിത്രമെടുത്ത് റോബർട്ടിനെ വിളിച്ചു. ടോണി ഡൊമിനിക്കും റോബർട്ടും പൊലീസ് ആക്ഷനും ജനങ്ങളുടെ ഒാട്ടവുമെല്ലാം എടുക്കുന്നുണ്ട്. സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നു. ഇനി ജനങ്ങളെല്ലാം ഉടൻ പിരിഞ്ഞുപൊയ്ക്കൊള്ളു‍ം. ആശ്വാസം ഈ ചുംബന മേള മഹാമഹം കഴിഞ്ഞല്ലോ. വണ്ടിതിരിച്ചു പനമ്പിള്ളിനഗറിലെ ഒാഫിസിലേക്ക്...

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

2014, നവംബർ 2, ഞായറാഴ്‌ച

ഇന്ന് വിശ്രമിക്കാം...

ദാ! ഒരു തിങ്കളാഴ്ച എത്തുന്നു. ആഴ്ചയിലെ ഏറ്റവും തിരക്കേറിയ ദിനം. ശനിയും ഞായറും കഴിഞ്ഞുള്ള അവധിയിൽ നിന്നും ആളുകൾ തിരക്കിലേക്ക് അലിയുന്ന ദിവസം. റോഡിലെ ഗതാഗതം ശ്രദ്ധിക്കുന്ന ഏവരും കാണുന്ന ഒരു കാര്യമുണ്ട്, തിങ്കളാഴ്ച ഏറ്റവും കൂടുതൽ വാഹനങ്ങൾ നിരത്തിലേക്ക് ഇറങ്ങും. ഫലത്തിൽ ഏറ്റവുമധികം പുകയും പൊടിയും അന്തരീക്ഷത്തിൽ ഉണ്ടാകും. കൂടാതെ പലരും നല്ലൊരു തുടക്കമാകട്ടെയെന്നുകരുതി ഡ്രൈവിങ് പഠിക്കാനും തിരഞ്ഞെടുക്കുന്ന ദിനം. ഡ്രൈവിങ് പഠിക്കുന്ന ആൾക്കൊഴികെ മറ്റാർക്കും അവരുടെ ഡ്രൈവിങ് നല്ലതായി തോന്നാറില്ല.  ഞായറാഴ്ചയുടെ ആലസ്യത്തിൽ കഴിഞ്ഞ ഏവരും 'സ്റ്റാർട്ടിങ് ട്രബിളിന്' ശേഷം ധൃതിപിടിച്ച് പ‍ായുന്ന ദിനമായതിനാൽ റോഡപകടങ്ങളുടെ ഉയർന്ന തോതും പൊതുവെ തിങ്കളാഴ്ചയുടെ പട്ടികയിലാണ്. അതുകൊണ്ടുതന്നെ തിങ്കളാഴ്ചകളെ നമുക്ക് മാരത്തോൺ പരിശീലനത്തിന്റെ അവധിദിനമായി പ്രഖ്യാപിക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിനം വിശ്രമിക്കുന്നത് നിങ്ങളുടെ പരിശീലനത്തിന് ബലം കൂട്ടുകയേ ഉള്ളൂ. ഈ വിശ്രമ ദിനത്തിൽ ഒരു കാര്യംകൂടി ചെയ്തോളൂ.. നിങ്ങളുടെ ശരീരഭാരം അളന്ന് അത് കുറിച്ചുവയ്ക്കുക. പത്തുദിവസത്തിനുശേഷം വീണ്ടും നമുക്കൊന്ന് അളക്കാം... അപ്പോഴറിയാം പരിശീലനത്തിന്റെ മികവ്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.   

2014, നവംബർ 1, ശനിയാഴ്‌ച

മനസിലുണ്ടോ ഒാട്ടത്തിനുള്ള പാത...?


 മാരത്തണിന് ഇനി കുറച്ച് ദിവസമല്ലേയുള്ളൂ അപ്പോൾ ഒട്ടും സമയം കളയാനില്ലെന്നു കരുതി ഉറക്കം തെളിഞ്ഞപാടെ അന്തംവിട്ട് ഒാടരുത്. അത് നിങ്ങളുടെ ശരീരത്തിന്റെ നിലയാകെ തകരാറിലാക്കും. ഉറക്കം തെളിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ മിനിറ്റ് സമാധാനത്തോടെ കിടക്കയിലിരിക്കുക. ഈ സമയത്ത് ഇന്ന് ഒാടാനുള്ള വഴിയൊന്ന് ഒാർമ്മയിലേക്ക് കൊണ്ടുവന്നോളൂ. നിങ്ങൾ ഒാടുന്ന പാതയുടെ ദൂരം കുറക്കാൻ ഈ ധ്യാനം ഉപകരിക്കും.  എഴുന്നേറ്റശേഷം  ദന്തശുദ്ധിയും ശുചിമുറിലെ പരിചിതമല്ലാത്ത സമയത്തെ പ്രഭാതകൃത്യങ്ങളും അത്യാവശ്യം തിടുക്കത്തിൽത്തന്നെ ചെയ്യുക. കാരണം അധികനേരം ശുചിമുറിയിൽ തങ്ങുന്നത് നമ്മുടെ ഒാട്ടത്തിന്റെ സമയത്തെ ബാധിക്കും. ഇന്ന് ഒാടേണ്ടദൂരം ഒന്നര കിലോമീറ്ററാണ്. അര കിലോമീറ്റർ ദൂരം പതിയെ നടന്ന് പിന്നീടൊരു അരകിലോമീറ്റർ വേഗത്തിലാക്കുക.  ഒരു കിലോമീറ്റർ തികയുന്ന സ്ഥലത്തുനിന്നും പതിയെ ജോഗിങ് തുടങ്ങുക, അത് 500മീറ്റർ പിന്നിടുമ്പോൾ തിരിച്ച് ഒാടുക. വീട്ടിലെ‌ത്തുമ്പോൾ ഒാടിയ ദൂരം ഒന്നര കിലോമീറ്ററും നടന്ന ദൂരം ഒരു കിലോമീറ്ററും. ഒാർമ്മിക്കുക നിങ്ങൾ രണ്ടര കിലോമീറ്റർ ദൂരം മാരത്തണിനായി പിന്നിട്ടുകഴിഞ്ഞു. നേരം പുലർന്നുകഴിയുമ്പോൾ നാളത്തേക്കുള്ള 500 മീറ്റർ കൂടി കണ്ടെത്തണം. ഇപ്പോൾ ഒാടുന്ന പാത മൈതാനമായാലും പ്രശ്നമില്ല. പക്ഷേ ദൂരം കൂടുമ്പോൾ നമുക്ക് റോഡിലിറങ്ങിത്തന്നെ പരിശീലിക്കണം.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

അപ്പോൾ ഇനി തുടങ്ങാം....


മാരത്തോണ്‍ ലക്ഷ്യം വച്ചുള്ള നമ്മുടെ ചെറുതയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞു. നാളെ രാവിലെ മുതല്‍ നമുക്ക് ആരംഭിക്കാം ശരിയായ പരിശീലനം. 
ഇവ ഓര്‍മ്മിക്കാന്‍ .... 
1. കഴിഞ്ഞ ദിവസം  നടന്ന അതേ വഴിയില്‍ ഒരു കിലോമീറ്റർ നടക്കുക. തിരിച്ച് വീട്ടിലേക്ക് ഓടിപ്പോരുക. 
2. വീട്ടില്‍ എത്തുമ്പോൾ തളര്‍ച്ച തോന്നിയാലും വെട്ടിയിട്ടപോലെ കിടക്കരുത്. മുറ്റത്തുകൂടി വിയര്‍പ്പ് ഒതുങ്ങുന്നതുവരെ പതിയെ നടക്കുക. 
3. മറ്റന്നാളത്തേക്കായി 500 മീറ്റര്‍കൂടി ദൂരം അളന്നു വയ്ക്കുക. 

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

കോഴിപിടിച്ചും മാരത്തോൺ പഠിക്കാം...


കോഴിപിടിച്ചും മാരത്തോൺ പഠിക്കാം...  
കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പറഞ്ഞ തന്ത്രങ്ങൾ  ഉപയോഗിച്ച് നിങ്ങൾ പരിശീലനം തുടങ്ങിയെന്ന് വിചാരിക്കുന്നു. 'ഇതെല്ലാം എന്ത് പരിശീലനം..? അപ്പുറത്തെ വീട്ടിൽ പോയിവരുന്നതും പല്ലുതേച്ച് വീടിന്റെ പടികൾ കയറുന്നതുമാണോ തന്ത്രങ്ങൾ' എന്ന് മനസിൽ പറയാൻ വരട്ടെ.  ജീവിതചര്യകളാണ് പലപ്പോഴും നമ്മെ പലതും പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രഥമ മാരത്തോണിൽ 21 കിലോമീറ്റർ ഒാട്ടം തികച്ച ഞാൻ പിന്നീട് ആലോചിച്ചു എന്റെ ജീവിതത്തിൽ ഇതിനുള്ള ഊർജം എങ്ങനെ കിട്ടിയെന്ന്? വളരെ പിന്നിലേക്ക് പോയപ്പോൾ രസകരമായ ഒരു കാര്യം പിടികിട്ടി. അതും സ്കൂളിൽ സ്പോർട്സ് താരമാകുന്നതിന് മുൻപ്.

ആ കഥയിലേക്ക്:
തൊടുപുഴക്കടുത്ത് ഉടുമ്പന്നൂർ എന്ന ഗ്രാമത്തിലാണ് അന്ന് എന്റെ കുടുംബത്തിന്റെ താമസം. ധാരാളം സ്ഥലം ഉള്ളതിനാൽ  നിരവധി കോഴിയെയും അമ്മ വളർത്തുന്നുണ്ട്. ചിക്കൻ സ്റ്റാളുകൾ കേരളത്തിൽ വളരെ കുറവെയുള്ളു. ഉള്ളതാകട്ടെ കോൾഡ് സ്റ്റോറേജുകളും. അവിടെനിന്നും തണുപ്പടിച്ച് വിറങ്ങലിച്ച ഇറച്ചി വീട്ടിൽ വാങ്ങാറില്ല. പകരമായി ആഴ്ചയുടെ അവസാനം അമ്മ പറയും ' തലയിൽ ചുവന്ന പൂവുള്ള കഴുത്തിൽ മഞ്ഞ കളറുള്ള ആ പൂവനെ തട്ടാം'. പക്ഷേ ഇതു പറയുന്നത് പകൽ പതിനൊന്നുമണിയോടെയായിരിക്കും. സ്വന്തമായുള്ളതും അയൽക്കാരുടേതുമായ പതിനഞ്ച് ഏക്കറോളം സ്ഥലത്ത് പത്തുമുപ്പത് കോഴികൾ എവിടെയൊക്കെയൊ ആയിരിക്കും. ആദ്യം  തലയിൽ ചുവന്ന പൂവുള്ള കഴുത്തിൽ മഞ്ഞ കളറുള്ള ആ പൂവനെത്തേടി ഒാട്ടപ്രദക്ഷിണം നടത്തും. കണ്ടുപിടിച്ചാൽ പിന്നാലെയോടിത്തന്നെ കോഴിയെ തളർത്തും. ഇതിനിടെ ചിലപ്പോൾ അയൽവീട്ടുകാരുടെ  മുള്ളുവേലിയൊക്കെ ചാടി കടക്കേണ്ടിവരും. അവസാനം  'ഇനിയെന്നെയങ്ങ് കൊല്ല്' എന്ന തരത്തിൽ കോഴി ഒാടിത്തളർന്ന്  നിലത്തിരിക്കും. ഏകദേശം അരമണിക്കൂർകൊണ്ടായിരിക്കും ഈ യുദ്ധം അവസാനിക്കുക. അറിഞ്ഞോ അറിയാതെയോ ഇത് മാസത്തിൽ മൂന്നുതവണയെങ്കിലും ചെയ്തിട്ടുണ്ട്. വീട്ടിൽ വിരുന്നുകാർ വന്നാൽ ഈ ഒാട്ടത്തിന്റെ എണ്ണവും കൂടും. ഇതായിരുന്നു മാരത്തോണിൽ എനിക്ക് കിട്ടിയ പ്രഥമ പരിശീലനം.

ഇനി കാര്യത്തിലേക്ക്:
ഇന്നലെ 500 മീറ്റർ നടന്നവർ തിരിച്ചെത്തിയപ്പോൾ ഒരു കിലോമീറ്റർ തികച്ചുവെന്ന് അവർക്ക് ആശ്വസിക്കാം. ഇന്ന് നേരെ ഒരു കിലോമീറ്റർ നടന്ന് തിരിച്ചുവന്നോളൂ. രാവിലെ 5ന് തന്നെ എഴുന്നേൽക്കുക, അടുത്ത ദിവസംമുതൽ നമുക്ക് ഒാടിത്തുടങ്ങേണ്ടതാണ്. രണ്ടുകിലോമീറ്റർ നടക്കാൻ നിങ്ങൾക്ക് കരുത്തുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യാമല്ലോ. പറ്റുമെങ്കിൽ കോഴിപി‌ടിക്കാൻ ഒാടിയ ഏഴുവയസുകാരനെ മനസിൽ സങ്കൽപിച്ചുകൊള്ളൂ....

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

വെറും അഞ്ഞൂറ് മീറ്റർ നടക്കാൻ കരുത്തുണ്ടോ?


തൊട്ടപ്പുറത്തെ കടയിൽ തീപ്പെട്ടി വാങ്ങാനും എന്തിനേറെ 100മീറ്റർ അകലെയുള്ള ഹെൽത്ത് ക്ലബ്ബിൽ പോകാൻ പോലും സ്കൂട്ടറിൽ യാത്രയാകുന്നവരെ കണ്ടിട്ടില്ല? അക്കൂട്ടത്തിൽ നിങ്ങളും ഉൾപ്പെടുമോ? എങ്കിൽ ഈ ശീലം ഇനി മുപ്പത്തൊൻപത് നാൾ മാറ്റിവയ്ക്കാമോ? നിങ്ങൾക്കുമാകാം ഒരു കായികതാരം. മാരത്തോൺ ലക്ഷ്യംവച്ചുള്ള പരിശീലന ഭാഗമായി നിങ്ങളുടെ ഭവനത്തിൽ നിന്നും വെറും 500മീറ്റർ ദൂരേക്ക് പതുക്കെ നടന്നുപോകുക. മടക്കയാത്രയിലെ 500മീറ്റർ പോയതിലും അൽപംകൂടി വേഗത്തിലാവട്ടെ. അഞ്ഞൂറ് മീറ്റർ ദൂരം അളന്ന് തിട്ടപ്പെടുത്താൻ വീട്ടിലെ സ്കൂട്ടറോ, ബൈക്കോ കാറോ ഉപയോഗിക്കാം. പക്ഷേ അത് തലേന്ന് വേണം.

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...