2013, ഡിസംബർ 29, ഞായറാഴ്‌ച

ഇതാ! മാരത്തണ്‍... ഡിസംബര്‍ 29, 2013

രാവിലെ 4.30ന് തന്നെ ഉണര്‍ന്നു. കുട്ടിക്ക് നല്ല പനിയുണ്ട്. എന്റെ തൊണ്ടയിലും ചെറിയൊരു കഫം തടയല്‍പോലെ... പക്ഷേ വിട്ടുകൊടുക്കാനാവില്ല. ഈ കഠിന അവസ്ഥകളെയെല്ലാം തരണം ചെയ്ത് ഇത്രയും വരെ എത്തിച്ചിട്ട് പടിക്കല്‍ കൊണ്ടുപോയി കലം ഉടയ്ക്കാനോ...? സാധ്യമല്ല. തുളസിയിലയില്‍ ആവിപിടിച്ച്, ഉപ്പുവെള്ളം തൊണ്ടയില്‍ കൊണ്ട്... മഹാരാജാസ് കോളജ് മൈതാനിയിലേക്ക് കുതിച്ചു. 

അവിടെ ചെല്ലുന്നതിന് മുന്‍പുതന്നെ ആയിരക്കണക്കിന് ആളുകള്‍ എത്തിയതിന്റെ തിരക്കുകള്‍ റോഡില്‍ ദൃശ്യമായിരുന്നു. ടീം മനോരമയുടെ സ്റ്റാളിലെത്തി. ഏഴ് കിലോമീറ്റര്‍ ഒാടാനുള്ള മനോരമ സംഘത്തിലെ ചിലരൊക്കെ എത്തിയിട്ടുണ്ട്. 21 കിലോമീറ്റര്‍ ഒാടാനുള്ളവര്‍ മനോരമ സംഘത്തിലെ ആളുകളെ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ഏതായാലും 21 കിലോമീറ്റര്‍ ആദ്യം ആരംഭിക്കുന്നതിനാല്‍ വാം അപ് ഏരിയയിലേക്ക് പൊയ്ക്കൊള്ളാന്‍ വൊളന്റിയര്‍ നിര്‍ദേശിച്ചു. വിദേശത്തെയും സ്വദേശത്തെയു ഗ്ളാമര്‍ താരങ്ങള്‍ക്ക് പിന്നിലായി ആയിരങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. പിന്നില്‍ 35 വയസില്‍ താഴെയുള്ളവരും തൊട്ടുപിന്നിലായി 35-45 പ്രായവിഭാഗത്തിലുള്ളവരും. വാം അപ് ഏരിയയില്‍ നിന്നുകൊണ്ട് എയറോബിക്സ് ചെയ്യിക്കുന്ന സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് കുറച്ചൊക്കെ എക്സര്‍സൈസ് ചെയ്തു. കൂടുതല്‍ ചെയ്താല്‍ കുഴപ്പമാകും ഒാടാനുള്ള ഊര്‍ജം ഇല്ലാതായാലോ? കൃത്യം 6.15ന് തന്നെ ആദ്യ സംഘം പുറപ്പെട്ടു. പിന്നാലെ 35 വയസില്‍ താഴെയുള്ളവരും അതിനും പിന്നാലെ ഞാനടങ്ങുന്ന 35 വയസിന് മേലെയുള്ളവരുടെ സംഘവും. നേവിക്കാരാണ് എന്റെ സംഘത്തില്‍ കൂടുതലായുള്ളത്. സ്റ്റേഡിയത്തെ പകുതി വലംവച്ച് റോഡിലേക്കിറങ്ങിയതോടെ ഉത്സവപ്പറമ്പിലേതുപോലെ ജനം. ഒാവര്‍ടേക്ക് ചെയ്യാന്‍ സ്ഥലമില്ല. മുന്‍പില്‍പ്പോയ 35 വയസില്‍ താഴെയുള്ള പലരും കിതയ്ക്കുന്നു... നേവിക്കാരാകട്ടെ വഴി നിറഞ്ഞോടി എനിക്ക് മറികടക്കാന്‍ സ്ഥലവും കിട്ടുന്നില്ല. കിട്ടിയ ഒഴിവുകള്‍ മുതലാക്കി രണ്ട് കിലോമീറ്റര്‍ കടന്നതോടെ ആളുകളെല്ലാം ചിതറി.. നിരന്നു.. തേവരയിലെ ഐഎന്‍സ് വിക്രാന്ത് പാലവും കടന്ന് വാതുരുത്തിയിലെത്തിയതോടെ അവസ്ഥമാറി... വഴിയിലെ ശ്വാസം മുഴുവന്‍ വലിച്ചെടുക്കുന്ന ഒാട്ടക്കാരുടെ മൂക്കിലേക്ക് വാതുരുത്തിയിലെ തമിഴര്‍ രാവിലെ റോഡരികിലിരുന്ന് സ്ഥാപിച്ച 'ചില സംഗതികളുടെ' മണം തുളച്ച് കയറി. സത്യം പറയട്ടെ ഈ രണ്ട് കിലോമീറ്റര്‍ ദുര്‍ഗന്ധം സഹിച്ച് കടന്നുകൂടാന്‍ പെട്ട പാട് ചെറുതല്ല. തോപ്പുംപടി പാലത്തിലെ കയറ്റം ഇത്രയേറെ തോന്നിച്ച മറ്റൊരു ദിനമില്ല. തോപ്പുംപടികടന്ന് എസ്ബിടിയുടെ മുന്നിലെത്തിയപ്പോള്‍ ദേശീയപതാകയുമായി അവിടുത്തെ സ്റ്റാഫ് വരവേല്‍ക്കുന്നു. തൊട്ടുപിന്നാലെ മീഡിയ വാഹനത്തില്‍ സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍മാര്‍ എതിരെ കടന്നുവരുന്നു. അവരെ കൈകാട്ടിയപ്പോള്‍ തിരിച്ചറിഞ്ഞവര്‍ വളരെ വേഗത്തില്‍ ക്ളിക്കില്‍ വിരലമര്‍ത്തുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ജംങ്ഷനിലെത്തിയപ്പോള്‍ മുന്നേ പുറപ്പെട്ട ആഫ്രിക്കന്‍ ഒാട്ടക്കാര്‍ അഞ്ചുകിലോമീറ്ററോളം മുന്നിലോടി തിരിച്ചെത്തുന്നു. സന്തോഷമായി... ഞാനും അത്രയൊന്നും പിന്നിലല്ലല്ലോ? മാത്രമല്ല നേവിയിലെയും എക്സൈസിലെയും പൊലീസിലെയുമൊക്കെ സംഘത്തിലെ പലരെയും ഞാന്‍ ഇതിനകം കവര്‍ ചെയ്തുകഴിഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലെ വഴിയരികിലെല്ലാം രാവിലെ തന്നെ ജനം തിങ്ങിനിറഞ്ഞുനില്‍പ്പുണ്ട്. പാണ്ടിക്കുടിയിലെ വളവിലെത്തി തിരിഞ്ഞ് ഒാടുമ്പോള്‍ പകുതി തീര്‍ന്നല്ലോയെന്ന ആശ്വാസം മനസിലെത്തി. 
വീണ്ടും തോപ്പുംപടി ജംങ്ഷനിലെത്തി പൌരാണിക പാലത്തിലൂടെ കടക്കുമ്പോള്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു. ചിത്രത്തില്‍ ക്ഷീണം വരാതിരിക്കാന്‍ മുഖം പരമാവധി ശാന്തമാക്കാന്‍ ശ്രമിച്ചു. 

വാതുരുത്തിയിലെ 'ഗന്ധസ്ഥലവും' കടന്ന് തേവര പാലം കടക്കുമ്പോള്‍ ഒളിംപ്യന്‍ മേഴ്സികുട്ടന്‍, ജോസ്കുട്ടിയും ഉണ്ടോയെന്ന് ചോദിച്ച് അവിടെ നില്‍ക്കുന്നു. പള്ളിമുക്കിലെത്തിയപ്പോള്‍ ഇനി രണ്ട് കിലോമീറ്റര്‍ മാത്രമെന്ന ബോര്‍ഡ് കണ്ടു. വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. പരിശീലനത്തേക്കാള്‍ വേഗത്തിലാണ് ഒാടിയതെന്ന് ഉറപ്പ്. സ്റ്റേഡിയത്തിന് അടുത്തെത്താറായതോടെ വഴിയുടെ ഇരുവശവും ആളുകളുടെ തിരക്ക് കൂടിവരുന്നു. മനോരമ സംഘം ആശംസയറിയിക്കാനായി കാത്തുനില്‍ക്കുന്നുണ്ട്. അവര്‍ക്കിടയിലൂടെ 21 കിലോമീറ്റര്‍ തികച്ച ആദ്യ മനോരമക്കാരനായി സ്റ്റേഡിയത്തിലേക്ക് കയറി ഫിനിഷിങ് ലൈനിലെ ഹംപില്‍ ബീപ് ശബ്ദം കേള്‍ക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന പത്ര ഫൊട്ടോഗ്രഫര്‍മാര്‍ ഒാടിയെത്തി ആശംസയറിയിച്ചു. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം മെഡലും സമ്മാനത്തുകയും ഏറ്റുവാങ്ങുമ്പോള്‍ രാജ്യാന്തര താരമായ പ്രതീതിയായിരുന്നു എനിക്ക്. നന്ദി... എല്ലാവര്‍ക്കും... 

ഈ കഠിന പ്രയത്നത്തിലൂടെ എനിക്ക് ലഭിച്ചത്: 
1) സിക്സ് പാക്ക് തിരിച്ചെത്തി...
2) 32 ല്‍ നിന്നും അരയളവ് 28ലേക്ക് ചുരുങ്ങി
3) മാരത്തണ്‍ മെഡല്‍
4) സമ്മാനത്തുക
5) ഇടതുകാലിലെ ഒരു നഖം തകരാറിലായി.

2013, ഡിസംബർ 28, ശനിയാഴ്‌ച

Eve of first Kochi international half Marathon


മാരത്തണ്‍ പരിശീലനം: ഡിസംബര്‍ 28, 2013

പനി പിടിക്കുമോ...? 
വൈകീട്ട് സ്റ്റേഡിയത്തിലെത്തി ഒാടാനുള്ള നമ്പര്‍ നേടി. ഇന്ന് നേരത്തെ കിടന്നുറങ്ങണമെന്ന് വിചാരിച്ചെങ്കിലും തിരക്കുമൂലം ഉറങ്ങാനായത് രാത്രി 11.30ന്. കുറച്ച് ഭക്ഷണം ഉച്ചക്ക് കൂടുതല്‍ കഴിച്ചു. മൂത്തകുട്ടിക്ക് പനിപിടിച്ചതിനാല്‍ കൂടെ കിടക്കാന്‍ ഭയം തോന്നി നാളെ ചെറിയൊരു ജലദോഷം തോന്നിയാല്‍ മതി ഇത്രനാളത്തെ പരിശീലനമെല്ലാം പാഴാകാന്‍... പക്ഷേ കൊതുകുവലയുള്ളത് ഈ ബെഡ്റൂമില്‍ മാത്രമേയുള്ളു. കൊതുകുശല്യമാണെങ്കില്‍ കൂടിയിട്ടുമുണ്ട്. കൊതുകുവലക്കുള്ളില്‍ പനിക്കാരിക്കൊപ്പം കിടക്കണോ പുറത്തെ റൂമില്‍ കൊതുകുകടിയേല്‍ക്കണോ എന്നുള്ള ചിന്ത അലട്ടി. പനിയെങ്കില്‍ പനി... പാരസെറ്റമോള്‍ ഗുളിക ഒരെണ്ണം വിഴുങ്ങി, ആവി പിടിച്ച്, ഉപ്പുവെള്ളത്തില്‍ കുളിച്ച് കുട്ടിക്കൊപ്പം തന്നെ കിടന്നു. രാവിലെ 4.30ന് എഴുന്നേല്‍ക്കാനുള്ളതാണ്... റിയല്‍ മാരത്തണിനായി... 

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

മാരത്തണ്‍ പരിശീലനം:പതിമൂന്നാം ദിനം: ഡിസംബര്‍ 27, 2013

കലൂര്‍ സ്റ്റേഡിയത്തിന് ചുറ്റും... 
മാരത്തണ്‍ ഹാങ്ഒാവറില്‍ പതിവുപോലെ അഞ്ചേകാലിന് ഉറക്കം തെളിഞ്ഞെങ്കിലും ഭാര്യവീട്ടില്‍ നിന്നും ഒാടാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലല്ലോ. പുതുമക്കായി ഇന്ന് വൈകീട്ട് കലൂരിലെ രാജ്യാന്തര സ്റ്റേഡിയത്തിന് ചുറ്റുമുള്ള ടാര്‍ റോഡിലൂടെ 22 കിലോമീറ്റര്‍ ഒാടുകയാണ് ലക്ഷ്യം. ബൈക്ക് ചുറ്റും ഒാടിച്ചുനോക്കി അളന്നപ്പോള്‍ 850 മീറ്ററാണ് ചുറ്റളവ് കാണുന്നത്. 21 കിലോമീറ്റര്‍ കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ തികച്ചതാണ്. 22 കിലോമീറ്റര്‍ ഒാടണമെങ്കില്‍ 26 റൌണ്ട് തികയ്ക്കണം. ചാലക്കുടിയില്‍ നിന്നും തിരിച്ചെത്തി വൈകീട്ട് 7.30ന് സ്റ്റേഡിയത്തിലെത്തി. 8.30 ആയപ്പോഴേക്കും ആകെ തികയ്ക്കാനായത് 10 റൌണ്ട് മാത്രം. തളര്‍ച്ച കൂടിവരുന്നു. റോഡിലൂടെ ഒാടിയതിനേക്കാള്‍ ബുദ്ധിമുട്ട് തോന്നിച്ചു ഈ വലംവയ്ക്കലിന്. രാത്രി പത്തുമണിയോടെ 25 റൌണ്ട് തികച്ചപ്പോള്‍ എനിക്കൊപ്പം സ്റ്റേഡിയത്തിന് പുറത്തുകൂടി നടക്കുന്നവര്‍ക്കും ആശ്വാസമായി. ഇരുപത്തിയാറാം റൌണ്ട് നടന്നുതീര്‍ത്തു. ഇതോടെ പരിശീലനത്തിന് പരിസമാപതി. നാളെ വിശ്രമം, മറ്റന്നാള്‍ മാരത്തണ്‍.... 

2013, ഡിസംബർ 26, വ്യാഴാഴ്‌ച

മാരത്തണ്‍ പരിശീലനം:പന്ത്രണ്ടാം ദിനം: ഡിസംബര്‍ 26, 2013

പൈപ്പിന്‍ പുറത്തുകൂടിയൊരു മാരത്തണ്‍... 
മാരത്തണിന് ഇനി വെറും മൂന്ന് ദിനങ്ങള്‍. പരിശീലനത്തിന്റെ സമയം വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ 5.15 ന് എഴുന്നേറ്റ് 5.30ന് ഒാട്ടം തുടങ്ങുകയായി. 7.30ന് തിരിച്ചെത്തുകയാണ് ലക്ഷ്യം. രണ്ടുമണിക്കൂര്‍ സമയം നിറുത്താതെ ഒാടുക എന്നത് എനിക്ക് അത്ഭുതമായിത്തോന്നി. പതിനെട്ട് കിലോമീറ്റര്‍ കഴിയുമ്പോള്‍ നടക്കണമെന്ന ചിന്ത കലശലായി ഉണ്ടാകുന്നുണ്ടെങ്കിലും അതിനെ മറികടക്കാന്‍ മനസിനെ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഇന്ന് ഗാന്ധിനഗര്‍ കടന്ന് സൌത്ത് സ്റ്റേഷന് സമീപം എത്തിയപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നു. ജലവിതരണത്തിനുള്ള വലിയ പൈപ്പ് കുഴിച്ചിടുകയാണെത്രെ. പക്ഷേ എനിക്ക് റൂട്ട് മാറ്റാനാവില്ല. കാരണം ബൈക്കില്‍ അളന്ന് തിട്ടപ്പെടുത്തിയ 21 കിലോമീറ്റര്‍ റൂട്ടാണ് മാറ്റിയാല്‍ കണക്കുകൂട്ടലുകള്‍ ആകെ തകരാറിലാകും. പൈപ്പിനെ ചാടിക്കടക്കാന്‍ ഒാടിത്തളര്‍ന്ന കാലിന്റെ ബലം അനുവദിക്കുന്നില്ല. പൈപ്പിലൂടെ കയറിയോടി അപ്പുറം കടന്നു. പണിക്കാന്‍ ഇവന്‍ എന്ത് ഒാട്ടക്കാരന്‍ എന്നുള്ള ഭാവത്തില്‍ നോക്കിനിന്നു. നാളെ എന്റെ ഒാഫ് ദിനമാണ്. വൈകീട്ട് ചാലക്കുടിയിലേക്ക് പോയി ഭാര്യയെയും മക്കളെയും തിരിച്ചുകൊണ്ടുവരണം. ഒാഫിസിലെ ജോലിക്ക് ശേഷം വൈകീട്ട് എട്ടുമണിയോടെ അവിടേക്ക് തിരിച്ചു. 

2013, ഡിസംബർ 25, ബുധനാഴ്‌ച

മാരത്തണ്‍ പരിശീലനം:പതിനൊന്നാം ദിനം: ഡിസംബര്‍ 25, 2013

നഷ്ടക്രിസ്മസ്... 
ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍പോയാല്‍ തിരിച്ചെത്തുമ്പോള്‍ പുലര്‍ച്ചെയാകും പിന്നെ ഒാടാന്‍ കഴിയില്ല. രാവിലെ പള്ളിയില്‍ കുര്‍ബാനയുള്ള സമയത്താകട്ടെ പരിശീലനം നടത്തുകയും വേണം. സത്യം പറയാമല്ലോ ഈ ക്രിസ്മസ് പള്ളിയില്‍ പോകാതെ കഴിഞ്ഞുപോയി. കുര്‍ബാനയുടെ ഏതാനും ചിലഭാഗങ്ങള്‍ ഒാടുന്നതിനിടെ കടന്നുപോയ അഞ്ച് പള്ളികളുടെ മുന്നില്‍ നിന്നും കാതിലേക്ക് തെറിച്ചുവീണു. ദൈവത്തോട് മാപ്പുപറഞ്ഞു, ഈ ദിനത്തിലും ഇങ്ങനെയൊരു കഠിന യജ്ഞത്തില്‍ ഏര്‍പ്പെട്ടതിന്. തിരികെ വീടെത്താറാകുമ്പോള്‍ ഒാടിവന്ന ഇടവഴിയില്‍ കിടക്കുന്നു പൊട്ടിച്ചിതറിയ എട്ട് ബിയര്‍ കുപ്പികള്‍. ഒാട്ടത്തിന്റെ തുടക്കം ഇരുട്ടിലായിരുന്നതിനാല്‍ ഈ വഴി വന്നിരുന്നെങ്കില്‍ എല്ലാം കാലില്‍ കയറിയേറെ. ഉണ്ണിയേശു കാത്തു. ഒാഫീസ് ഇന്ന് അവധിയാണ്. പരിശീലനത്തിന് ശേഷം ചാലക്കുടിയിലെ ഭാര്യവീട്ടിലേക്ക് പോയി. അവിടെ പകല്‍ ചിലവഴിച്ച ശേഷം വൈകീട്ട് വീണ്ടും കൊച്ചിയിലേക്ക് തിരിച്ചു. നാളെയും പരിശീലനം തുടരണമല്ലോ.. 

2013, ഡിസംബർ 24, ചൊവ്വാഴ്ച

മാരത്തണ്‍ പരിശീലനം:പത്താം ദിനം: ഡിസംബര്‍ 24, 2013

ഇരുപത്തൊന്ന് തികച്ച ദിനം... 
ഇന്ന് ക്രിസ്മസ് തലേന്നാണ്. ഭാര്യയും കുട്ടികളും രണ്ടുദിനം മുന്‍പേ അവരുടെ വീട്ടിലേക്ക് പോയിരുന്നു. അതോടെ പ്രഭാതഭക്ഷണം കശുവണ്ടിയിലേക്കും, മുട്ടയും പഴവും പുഴുങ്ങിയതിലേക്കും മാറ്റി. ഇന്ന് വൈകീട്ടെങ്കിലും ഭാര്യവീട്ടില്‍ ക്രിസ്മസ് കൂടാന്‍ എത്തണമെന്ന് അവര്‍ അറിയിച്ചിരുന്നു. പക്ഷേ പോയാല്‍ വീണ്ടുമൊരു ദിവസംകൂടി പരിശീലനം മുടങ്ങും. ക്രിസ്മസ് മാരത്തണിനായി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്ന് 21 കിലോമീറ്റര്‍ തികയ്ക്കണം. ഒാഫീസില്‍ രാവിലെ എത്തി അത് പറയണം ആ ആവേശത്തില്‍ 21 കിലോമീറ്റര്‍ തികച്ചു. സന്തോഷം അണപൊട്ടി... തിരിച്ചെത്തി ഫ്ളാറ്റില്‍ ഫ്ളാറ്റായി ഒരു മണിക്കൂര്‍ കിടന്ന് വിശ്രമിച്ചശേഷം ഒാഫീസിലേക്ക് തിരിച്ചു. 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...